Sunday 6 November 2011

sanghadeepam news


ഇന്ത്യക്ക്‌ അനുകൂല രാഷ്ട്ര പദവി: തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ല- പാക്‌ വിദേശകാര്യമന്ത്രി


ഇസ്ലാമാബാദ്‌: ഇന്ത്യക്ക്‌ അനുകൂലരാഷ്ട്രപദവി നല്‍കുന്നത്‌ സംബന്ധിച്ച തീരുമാനത്തില്‍നിന്ന്‌ പിന്മാറില്ലെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലെത്തിക്കാന്‍ ഇരുരാഷ്ട്രങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ഖര്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
അനുകൂല രാഷ്ട്ര പദവി നല്‍കുക പിന്നീടത്‌ പിന്‍വലിക്കുക എന്നത്‌ പൂര്‍ണമായും തെറ്റായ കാര്യമാണ്‌. എന്നാല്‍ നാം എടുത്തിരിക്കുന്ന തീരുമാനം ശരിയായ ഒന്നാണെന്നും അവര്‍ മാധ്യമങ്ങളോട്‌ വ്യക്തമാക്കി. അനുകൂല രാഷ്ട്രപദവിയില്‍നിന്നും നാം പൂര്‍ണമായും പിന്മാറില്ലെന്നും തീരുമാനിക്കപ്പെടുവാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭരണകൂടത്തിനുണ്ടെന്നും ഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതു സംബന്ധിച്ച തീരുമാനം പാക്‌ മന്ത്രിസഭ ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു. കൂടാതെ അനുകൂല രാഷ്ട്ര പദവി എന്നത്‌ വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രക്രിയകള്‍ കൈകാര്യം ചെയ്യുന്നത്‌ വാണിജ്യമന്ത്രാലയവും ഇന്ത്യയുമായുള്ള ചര്‍ച്ചകളിലൂടെയായിരിക്കുമെന്നും ഇരുരാഷ്ട്രങ്ങളിലേയും വാണിജ്യ സെക്രട്ടറിമാരുടെ യോഗം ഈമാസം ന്യൂദല്‍ഹിയില്‍ ചേരുമെന്നും ഖര്‍ കൂട്ടിച്ചേര്‍ത്തു.
അനുകൂല രാഷ്ട്ര പദവി സംബന്ധിച്ച്‌ പാക്‌ മന്ത്രിസഭ ഐകകണ്ഠേന പ്രസ്താവന പുറപ്പെടുവിച്ചതായി വിവരസാങ്കേതിക വകുപ്പ്‌ മന്ത്രി ഷിര്‍ദോസ്‌ അവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ ഈ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അനുകൂല തീരുമാനമെടുക്കുമെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യക്ക്‌ അനുകൂല രാഷ്ട്ര പദവി നല്‍കുന്നത്‌ ഒരു ദാനമോ അവാര്‍ഡോ അല്ലെന്നും വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നതിന്‌ വേണ്ടിയുള്ള പ്രധാന ഘടകമാണ്‌ ഇതെന്നും ഹിന റബ്ബാനി വ്യക്തമാക്കി.
അതേസമയം ഈ വര്‍ഷം നടന്ന ഇരുരാഷ്ട്രങ്ങളിലേയും വാണിജ്യ സെക്രട്ടറിമാരുടെ ചര്‍ച്ചയില്‍ ഇന്ത്യക്ക്‌ പദവി നല്‍കുന്നതിനോട്‌ എതിര്‍പ്പില്ലെന്ന്‌ പാക്കിസ്ഥാന്‍ പറഞ്ഞിരുന്നതായും ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകളില്‍ പാക് സൈന്യത്തിന് നിര്‍ണ്ണായക പങ്ക്
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ സമാധാന ചര്‍ച്ചകളില്‍ പാക്ക് സൈന്യത്തിനു നിര്‍ണായക പങ്കുണ്ടെന്നു വിദേശകാര്യ മന്ത്രി ഹിന റബ്ബാനി. ഇന്ത്യയുമായുള്ള സൗഹാര്‍ദ ബന്ധത്തിനെ സൈന്യം അടക്കമുള്ള എല്ലാ ഏജന്‍സികളും പിന്തുണയ്ക്കുന്നുവെന്നും ഹിന റബ്ബാനി പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്നതില്‍ സൈന്യത്തിന്‌ പ്രത്യേക താല്‍പര്യവുമുണ്ടെന്നും ഹിന വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പാക് വിദേശകാര്യ മന്ത്രി. കാശ്മീര്‍ പ്രശ്നപരിഹാരത്തിണ് ക്രിയാത്മക ചര്‍ച്ചയാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഈ പ്രശ്നത്തില്‍ മുമ്പെങ്ങുമില്ലാത്ത പുരോഗതി കൈവരിക്കാനായതായും അവര്‍ ചൂണ്ടിക്കാട്ടി.
രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള വിദേശനയമെന്നത്‌ പരസ്‌പര പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും ഹിന ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക്‌ അഭിമത രാഷ്‌ട്ര പദവി നല്‍കാനുള്ള നീക്കത്തില്‍ നിന്ന്‌ പാകിസ്ഥാന്‍ പിന്നോട്ട്‌ പോയിട്ടില്ലെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി ഹിന പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്‌ ക്യാബിനറ്റ്‌ അംഗീകാരം നല്‍കി കഴിഞ്ഞുവെന്നും പാക്‌ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

No comments:

Post a Comment