Thursday 22 January 2015

ലീലാ സാംസണ്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടണം?

'വത്തിക്കാന്റെ മാനസപുത്രി' എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട സോണിയാ ഗാന്ധി എന്ത് ആഗ്രഹിച്ചുവോ അതാണ് കലാക്ഷേത്രയിലും സംഗീതനാടക അക്കാദമിയിലും സെന്‍സര്‍ ബോര്‍ഡിലും ലീലാ സാംസണ്‍ നിര്‍വഹിച്ചത്. സെന്‍സര്‍ബോര്‍ഡില്‍നിന്നുള്ള സാംസണിന്റെ 'രാജി' പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസിനും സോണിയയ്ക്കും ക്രൈസ്തവസഭകള്‍ക്കുംവേണ്ടിയുള്ള ഒരു സുവിശേഷകൃത്യം.



സിബിഐ, സിഎജി, രാഷ്ട്രപതി ഭവന്‍, രാജ്ഭവന്‍, പ്രധാനമന്ത്രി, എന്‍എസ്എ, സംഗീതനാടക അക്കാദമി, സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും സ്വന്തം ആജ്ഞാനുവര്‍ത്തികളെ നിയോഗിക്കുകയെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധികാരധാര്‍ഷ്ട്യത്തിന്റെ ഫലമായി സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷപദവിയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് ലീലാസാംസണ്‍. ഒരേസമയം സെന്‍സര്‍ ബോര്‍ഡിന്റെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷന്റേയും മേധാവിയായി ലീലാ സാംസണെ പ്രതിഷ്ഠിച്ചത് ഒരു കത്തോലിക്കാ മതവിശ്വാസിയായ സോണിയാഗാന്ധിക്ക് അവരോടുള്ള പ്രത്യേക താല്‍പ്പര്യം കൊണ്ടായിരുന്നു. ജൂത-ക്രൈസ്തവ ദമ്പതികളുടെ മകളായി ജനിക്കുകയും വിശ്വാസംകൊണ്ട് ക്രൈസ്തവ മതമൗലികവാദിയുമായ ലീലാസാംസണിന്റെ ഹിന്ദുമതവിരോധമായിരുന്നു ഈ താല്‍പ്പര്യത്തിന് കാരണം. ഹിന്ദുമതത്തോടും പാരമ്പര്യത്തോടും ഹിന്ദുദൈവങ്ങളോടും ആരാധനാരീതികളോടും കലകളോടും ലീലാ സാംസണുള്ള വെറുപ്പും വിദ്വേഷവും എത്രയെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ജീവനകലാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ 2006 ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെ ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ‘ഹെല്‍ത്ത് ആന്റ് ബ്ലിസ്’ എന്ന പേരില്‍  സംഘടിപ്പിക്കപ്പെട്ട ആത്മീയ പരിപാടി ഇതിലൊന്നാണ്. 500 നര്‍ത്തകിമാര്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന ഭരതനാട്യം ഉദ്ഘാടന പരിപാടിയുടെ ഭാഗമായിരുന്നു. ഇക്കൂട്ടത്തില്‍ 40 വിദ്യാര്‍ത്ഥികള്‍ കലാക്ഷേത്രത്തില്‍നിന്നായിരുന്നു. റിഹേഴ്‌സലിന് എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാന്‍ കലാക്ഷേത്രയുടെ ഡയറക്ടര്‍ ലീലാ സാംസണ്‍ അവരെ അനുവദിച്ചില്ല. ഇതിന് സാംസണ്‍ പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ”ഹിന്ദുമതവുമായി ബന്ധപ്പെട്ട പരിപാടിയാണിത്. അതിനാല്‍ കലാക്ഷേത്രയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കേണ്ട ആവശ്യമില്ല” എന്നാണ് അവര്‍ പറഞ്ഞത്. ”ഈ സ്ഥാപനത്തിന്റെ ഡയറക്ടര്‍ പദവി ഏറ്റെടുത്ത അന്നുമുതല്‍ ഈ വനിത വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹിന്ദുവിരുദ്ധ വീക്ഷണങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇവര്‍ പുലര്‍ത്തുന്ന സങ്കുചിത മനഃസ്ഥിതിയുടെ പേരില്‍ അവരെ നാം അഭിനന്ദിക്കുക തന്നെ വേണം! ക്രിസ്തുമസ് കരോള്‍ ഗാനത്തെയും പോപ്പിനേയും വേര്‍തിരിക്കാനാവാത്തതുപോലെ ഹിന്ദുമതത്തേയും ഭരതനാട്യത്തേയും വേര്‍തിരിക്കാനാവില്ല. ഭരതനാട്യത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഈ പരിപാടി സംസ്‌കാര്‍ ചാനല്‍ സംപ്രേഷണം ചെയ്തപ്പോള്‍ ക്രൈസ്തവ വനിതയുടെ വിലക്കുമൂലം കലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കെടുക്കാതിരുന്നതുവഴി നഷ്ടം സംഭവിച്ചത് ആ സ്ഥാപനത്തിനു തന്നെയാണ്, കലയ്ക്കല്ല” എന്നാണ് ഇതേക്കുറിച്ച് തമിഴ്‌വാരികയായ ആനന്ദവികടനോട്  ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്. ലീലാ സാംസണ്‍ കലാക്ഷേത്രയുടെ ഡയറക്ടറായിരുന്ന കാലത്ത് അഴിമതിയും ദുര്‍ഭരണവും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുകയായിരുന്നു. സാംസണിന്റെ നിയമനം തന്നെ നിയമവിരുദ്ധമായിരുന്നു. ഡപ്യൂട്ടേഷന്‍ വഴിയോ ഡയറക്ട് റിക്രൂട്ട്‌മെന്റ് വഴിയോ ഡിപിസി (ഡിപ്പാര്‍ട്ടുമെന്റല്‍ പ്രമോഷന്‍ കമ്മറ്റി) വഴിയോ വേണം ഒരു വ്യക്തിയെ കലാക്ഷേത്രയുടെ ഡയക്ടര്‍ പദവിയില്‍ നിയമിക്കാനെന്നാണ് നിയമം അനുശാസിക്കുന്നത്. ഡിപിസിവഴി വരുന്നയാള്‍ കലാക്ഷേത്രയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നയാളാവണം. എന്നാല്‍ കലാക്ഷേത്രയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ലീലാ സാംസണ്‍ 2005 ല്‍ ഡിപിസിവഴി ഡയറക്ടര്‍ സ്ഥാനത്ത് നിയമിക്കപ്പെടുകയായിരുന്നു. കലാക്ഷേത്രയുടെ നിയമാവലിയിലെ 14-15 വകുപ്പുപ്രകാരം ഭാരതത്തില്‍ എവിടെനിന്നുമുള്ള അര്‍ഹതയുള്ളവരെ ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കണം. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേണം തെരഞ്ഞെടുക്കാന്‍. അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതുണ്ട്. അപേക്ഷകള്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമായിരുന്നു. സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച് അതിലെ അംഗങ്ങള്‍ ആരൊക്കെയെന്നതും തസ്തികയിലേക്കപേക്ഷിച്ചവര്‍ ആരൊക്കെയെന്നതും സംബന്ധിച്ച് ഔദ്യോഗിക രേഖയുണ്ടാവണം. ലീലാസാംസണിന്റെ കാര്യത്തില്‍ ഇതൊന്നും സംഭവിക്കാതെയാണ് അവര്‍ കലാക്ഷേത്രയുടെ ഡയറക്ടര്‍ പദവിയില്‍ കയറിക്കൂടിയത്. യുപിഎ ഭരണകാലത്തെ ഈ നടപടികള്‍ക്കു പിന്നില്‍ ഒരൊറ്റയാളെ ഉണ്ടാവാന്‍ വഴിയുള്ളൂ. അത് സോണിയാ ഗാന്ധിയല്ലാതെ മറ്റാരുമാവില്ല. ലീലാ സാംസണിന്റെ കാലത്ത് കലാക്ഷേത്രയില്‍ നടന്ന അഴിമതിയെക്കുറിച്ച് മാധ്യമങ്ങള്‍ മൗനം പാലിച്ചു. ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ചില സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് മാത്രമാണെന്ന വാര്‍ത്തയാണ് അപൂര്‍വം മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ സത്യം അതായിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷയ്ക്ക് സിഎജിയുടെ ചെന്നൈ ഓഫീസില്‍നിന്ന് 2012 ജനുവരി 13 ന് ലഭിച്ച മറുപടിയിലുള്ളത് ഇങ്ങനെയാണ്: $ 2010 ജൂണില്‍ കലാക്ഷേത്ര ഫൗണ്ടേഷന്‍ ഒമ്പത് വിഭാഗങ്ങളിലായി നടത്തിയ 16 നിയമനങ്ങള്‍ ക്രമവിരുദ്ധമായിരുന്നു. മൂന്ന് വിഭാഗങ്ങളിലെ ആറ് നിയമനങ്ങള്‍ക്ക് മാത്രമാണ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഈ നിയമനങ്ങള്‍ നടത്താനായി രൂപീകരിച്ച കമ്മറ്റിയില്‍ ക്വാറം തികഞ്ഞിരുന്നില്ല. ഒമ്പത് വിഭാഗങ്ങളിലായി 10 നിയമനങ്ങള്‍ നടത്തിയത് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ്. അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവ് പ്രമോഷനിലൂടെയായിരുന്നു നികത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ നിയമവിരുദ്ധമായാണ് നടത്തിയത്.


    $ 2008 ഡിസംബര്‍ 22 ലെ ഒരു ഉത്തരവിലൂടെ സാംസ്‌കാരിക മന്ത്രാലയം ഇല്ലാതാക്കിയ പദവികള്‍ വീണ്ടും സൃഷ്ടിച്ച് 2010 ഡിസംബര്‍ 28 ന് അവയില്‍ ലീലാ സാംസണ്‍ നിര്‍ദ്ദേശിച്ച വ്യക്തികളെ നിയോഗിച്ചു. നിയമവിരുദ്ധമായാണ് നല്ലൊരു ശതമാനം റിക്രൂട്ട്‌മെന്റുകളും നടത്തിയത്. റിക്രൂട്ട്‌മെന്റ് റൂള്‍ ലംഘിച്ചാണ് കരാര്‍ തൊഴിലാളികളെ നിയമിച്ചത്. ലീലാ സാംസണ്‍ നടത്തിയ റിക്രൂട്ട്‌മെന്റിലധികവും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിശദീകരണമോ കാരണമോ കാണിക്കാതെ പലര്‍ക്കും ഏകപക്ഷീയമായി വയസ്സിളവ് നല്‍കി. ഒന്നിനു പുറകെ ഒന്നായി അഴിമതിയുടെ ഒരു പരമ്പര തന്നെ ലീലാ സാംസണ്‍ ഡയറക്ടറായിരുന്ന 2005-2010 കാലയളവില്‍ കലാക്ഷേത്രയില്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. അധികാരത്തിന്റെ പിന്‍ബലത്തില്‍ കോടതി ഉത്തരവുകളെപ്പോലും ലീലാ സാംസണ്‍ ലംഘിക്കുകയുണ്ടായി. കലാക്ഷേത്രയിലെ കൂത്തമ്പലത്തിന്റെ നിര്‍മാണകാലാവധി നീട്ടിക്കൊടുക്കരുതെന്ന ഉത്തരവ് ലംഘിച്ചതിന് 2011 ല്‍ അവര്‍ക്ക് മദ്രാസ് ഹൈക്കോടതിയോട് മാപ്പ് പറയേണ്ടിവന്നു. കൂത്തമ്പലത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചെന്നൈ കോര്‍പറേഷന്റെ ഉത്തരവും സാംസണ്‍ ലംഘിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള കലാക്ഷേത്ര സാംസ്‌കാരിക വകുപ്പ് മന്ത്രാലയത്തിന് കീഴില്‍ വരുന്ന സ്ഥാപനമാണ്. ഡയറക്ടറായ സാംസണ്‍ സര്‍ക്കാര്‍ ജീവനക്കാരിയെന്ന നിലയ്ക്ക് 60 വയസ്സില്‍ വിരമിക്കേണ്ടിയിരുന്നു. എന്നാല്‍ സൂപ്പര്‍ ആനുവേഷന്‍ കാലാവധി കഴിഞ്ഞിട്ടും ഡയറക്ടര്‍ സ്ഥാനത്ത് തുടരുകയാണ് സാംസണ്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ധനപരവും ഭരണപരവുമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സാംസണിന്റെ രാജി ആവശ്യപ്പെട്ടു. ബോര്‍ഡ് യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ 2012 ഏപ്രിലില്‍ ലീലാ സാംസണ്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് നല്‍കി. ഗത്യന്തരമില്ലാതെ സാംസണിന്റെ രാജിക്കത്ത് കലാക്ഷേത്ര ചെയര്‍മാന്‍ ഗോപാലകൃഷ്ണ ഗാന്ധി സാംസ്‌കാരിക മന്ത്രാലയത്തിന് കൈമാറുകയും രാജി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ മറികടന്ന സോണിയാ ഗാന്ധി രാജി തിരസ്‌കരിക്കുകയും സാംസണെ കലാക്ഷേത്രയുടെ ഡയറക്ടര്‍ സ്ഥാനത്ത് ഒരിക്കല്‍ക്കൂടി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിനെതിരെ ഡയറക്ടര്‍മാരിലൊരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി സാംസണിന്റെ നിയമനം റദ്ദാക്കുകയും ചെയ്തു. ഒടുവില്‍ അവര്‍ക്ക് അപമാനിതയായി പുറത്തുപോകേണ്ടി വന്നു. ചില പ്രത്യേക കാരണങ്ങളാല്‍ 2014 സപ്തംബറില്‍ സാംസണ് സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവക്കേണ്ടിവന്നു. അപ്പോഴും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് അവര്‍ തുടര്‍ന്നു. യുപിഎ ഭരണത്തിനുശേഷം അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ അവരെ പുറത്താക്കിയതുമില്ല. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2003 ഒക്‌ടോബറില്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായി ഹിന്ദി സിനിമാതാരം അനുപം ഖേര്‍ സ്ഥാനമേറ്റു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഖേര്‍ രാജിവച്ചു. ഖേറിനെക്കൊണ്ട് സോണിയാ ഗാന്ധി രാജിവപ്പിച്ചതാണോ എന്നറിയില്ല. എന്നാല്‍ ഒട്ടുംവൈകാതെ സിനിമാതാരം ഷര്‍മിള ടാഗോറിനെ സോണിയ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷപദവിയില്‍ അവരോധിച്ചു. ഖേറിന്റെ കാലാവധി തീരാന്‍ മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതേസ്ഥാനത്താണ് കാലാവധി പൂര്‍ത്തിയായി പത്തുമാസം പിന്നിട്ടും മോദി ഭരണത്തിന്‍ കീഴില്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് ലീലാസാംസണ്‍ തുടര്‍ന്നതും ഒടുവില്‍ സര്‍ക്കാരിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് രാജിവച്ചതും. മൂന്ന് വര്‍ഷം നീണ്ട ഭരണകാലത്ത് ഒരൊറ്റ ദിവസം മാത്രമാണ് സാംസണ്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ എത്തിയത്! ഇത്തരമൊരു വ്യക്തിയുടെ രാജിയാണ് ചില മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ചേര്‍ന്ന് ധാര്‍മികപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവന്നത്. കലാക്ഷേത്രയുടെ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോഴത്തെ ലീലാ സാംസണിന്റെ ഹിന്ദുവിരുദ്ധ മനോഭാവത്തിന് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷപദവിയിലെത്തിയപ്പോഴും യാതൊരു മാറ്റവും വന്നില്ല. സിങ്കം റിട്ടേണ്‍സ്, ഹൈദര്‍, മാര്‍ദാനി, പി.കെ. എന്നിങ്ങനെ നിരവധി ഹിന്ദുവിരുദ്ധ -ദേശവിരുദ്ധ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയത് സാംസണാണ്. ‘സിങ്കം റിട്ടേണ്‍സി’ലെ വില്ലന്‍ ഹിന്ദുമത നേതാവാണ്. ചിത്രത്തില്‍ നായകനായ അജയ് ദേവഗണിന്റെ കഥാപാത്രം ഒരു മസ്ജിദില്‍ ആദരവോടെ പ്രവേശിക്കുന്ന സന്ന്യാസിയെ കായികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ദൃശ്യമുണ്ട്. റോഷന്‍ ഷെട്ടിയുടെ ഈ സിനിമയിലെ പല ദൃശ്യങ്ങളും പ്രകോപനപരമാണ്. അനുമതി നല്‍കാന്‍ പക്ഷേ സാംസണ് മടിയുണ്ടായില്ല. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ‘ഹൈദര്‍’ എന്ന സിനിമ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും സൈനികവിരുദ്ധവുമാണ്. ചിത്രത്തിലെ ഒരു മുസ്ലിം വിവാഹവും ഗാനവും ചിത്രീകരിച്ചിട്ടുള്ളത് കശ്മീരിലെ ഒരു മഹാക്ഷേത്രത്തിലാണ്. ‘ചെകുത്താന്റെ ഗുഹ’ എന്നാണ് ഈ ക്ഷേത്രത്തെ സിനിമയില്‍ വിശേഷിപ്പിക്കുന്നത്. ഇത് തീര്‍ച്ചയായും ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ഭരണകൂടത്തെയും സൈന്യത്തേയും അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും കശ്മീര്‍ വിഘടനവാദത്തെ വെള്ളപൂശുകയും ചെയ്യുന്ന ഈ ചിത്രത്തിന് അനുമതി നല്‍കാന്‍ സാംസണ് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കുട്ടികളെ കടത്തുന്നതിനെക്കുറിച്ചും അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ഹിന്ദി സിനിമയാണ് ‘മാര്‍ദാനി’. ചിത്രത്തില്‍ കൂട്ടിക്കൊടുപ്പുകാരായ രണ്ടു കഥാപാത്രങ്ങള്‍ കഴുത്തില്‍ ‘ഓം’ ചിഹ്നം ധരിക്കുന്നവരാണ്. ഇത് ബോധപൂര്‍വം ഹിന്ദുക്കളെ മോശക്കാരായി കാണിക്കുന്നതിനാണെന്ന് വ്യക്തം. ഈ ചിത്രത്തിനും സാംസണ്‍ അനുമതി നല്‍കി. ഏറ്റവുമൊടുവിലാണ് ‘പികെ’ എന്ന സിനിമയ്ക്ക് ലീലാ സാംസണ്‍ അധ്യക്ഷയായ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയത്. ”ഏത് ചിത്രവും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരിക്കും. കലാകാരന്മാര്‍ കാര്യങ്ങള്‍  സ്വന്തം നിലയ്ക്ക് സര്‍ഗാത്മകമായി അവതരിപ്പിക്കുകയാണ്. അതിനാല്‍ ചിത്രങ്ങളിലെ  ദൃശ്യങ്ങളെ അനാവശ്യമായി നീക്കാനാവില്ല. ‘പികെ’ ജനങ്ങള്‍ കണ്ടുകഴിഞ്ഞതിനാല്‍ ഇപ്പോള്‍ അതില്‍നിന്ന് ഒന്നുംതന്നെ മാറ്റാനാവില്ല” എന്നാണ് ഈ ചിത്രം ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ സാംസണ്‍ പ്രതികരിച്ചത്. ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമാണ് ലീലാ സാംസണ്‍ ഇങ്ങനെയൊക്കെ പ്രഖ്യാപിക്കുന്നത്. ‘കമാല്‍ ധമാല്‍ മലാമാല്‍’ എന്ന ചിത്രത്തിനെതിരെ ബാന്ദ്രയിലെ പള്ളി മേധാവികള്‍ പ്രതിഷേധിച്ചപ്പോള്‍ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ചിത്രത്തിലെ വിവാദ ദൃശ്യങ്ങള്‍ നീക്കാമെന്ന് സാംസണ്‍ ഉറപ്പുനല്‍കുകയാണുണ്ടായത്. ‘എന്റര്‍ടെയ്ന്‍മെന്റ്’ എന്ന സിനിമയില്‍ ജോണി ലിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ‘അബ്ദുള്ള’ എന്നായതില്‍ മതപരമായ പ്രതിഷേധമുയരുകയുണ്ടായി. അവസാനം സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഈ കഥാപാത്രത്തിന്റെ പേര് ‘ഹബീബുള്ള’ എന്ന് മാറ്റുകയായിരുന്നു. ഇതേ സെന്‍സര്‍ബോര്‍ഡാണ് ഹിന്ദുവികാരങ്ങളെ അങ്ങേയറ്റം മുറിപ്പെടുത്തുന്നവിധത്തില്‍ ശിവഭഗവാനെ പരിഹാസ്യമായി ചിത്രീകരിക്കുന്ന അമീര്‍ഖാന്റെ ‘പികെ’യുടെ കാര്യത്തില്‍  കൈമലര്‍ത്തിയത്. ‘വത്തിക്കാന്റെ മാനസപുത്രി’ എന്ന് ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ട സോണിയാ ഗാന്ധി എന്ത് ആഗ്രഹിച്ചുവോ അതാണ് കലാക്ഷേത്രയിലും സംഗീതനാടക അക്കാദമിയിലും സെന്‍സര്‍ ബോര്‍ഡിലും ലീലാ സാംസണ്‍ നിര്‍വഹിച്ചത്. സെന്‍സര്‍ബോര്‍ഡില്‍നിന്നുള്ള സാംസണിന്റെ ‘രാജി’ പോലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു. കോണ്‍ഗ്രസിനും സോണിയയ്ക്കും ക്രൈസ്തവസഭകള്‍ക്കുംവേണ്ടിയുള്ള ഒരു സുവിശേഷകൃത്യം.
ജന്മഭൂമി: http://www.janmabhumidaily.com/news261629
ജന്മഭൂമി: http://www.janmabhumidaily.com/news261629