Thursday 12 September 2019

അനുപദമനുപദമന്യദേശങ്ങൾ തൻ.........



അനുപദമനുപദമന്യദേശങ്ങൾ തൻ
അപദാനം പാടുന്ന പാട്ടുകാരാ,
ഇവിടുത്തെ മണ്ണിന്റെ മഹിമകൾ പാടുവാൻ
ഇനിയുമില്ലാത്മാഭിമാനമെന്നോ?

അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപോൽ
അഭിമാനശാലികളായിപോൽ നാം!
അഭിമാനം! അഭിമാനമന്യദേശങ്ങൾ തൻ
ആപദാനം പാടുന്നതാണുപോലും
അഭിമാനം! അഭിമാനമാത്മചരിത്രത്തി-
ന്നപാദനം ചെയ്യുന്നതാണുപോലും!
മതി മതി, ദേശാഭിമാനത്തിൻ തോലേന്തി
തെളിയായ്ക നീ ശുദ്ധ നന്ദികേടേ

അറികയില്ലല്ലേ നീ, ആത്മാഹുതികളാൽ
അരികളെ തോൽപ്പിച്ച പൂർവ്വികരെ?
അറികയില്ലല്ലേ, നീ, അടരാടിയടരാടി
മരണം വരിച്ചൊരാ സൈനികരെ?
അറിയികയില്ലല്ലേ, നീ, നവയൗവ്വനങ്ങളാൽ
എരിതീയെരിച്ച വനിതകളെ?
അറികയില്ലല്ലേ നീ, മരിച്ചുവീഴുമ്പോഴും
ചിരിചുണ്ടിൽ മായാത്ത മാദകരെ?
മതിമതിയെന്നിട്ടുമന്യദേശങ്ങൾ തൻ
സ്തുതിഗീതം പാടുവോരാണുനിങ്ങൾ

അവരുടെ ചുടുചോര വീണുചുവക്കാത്ത
ചൊരിമണൽപോലുമില്ലെന്റെ നാട്ടിൽ
അവരുടെ ഗർജ്ജനം കേട്ടുതരിക്കാത്ത
മലകളും മരവുമില്ലെന്റെ നാട്ടിൽ
അവരുടെ പോർവിളി കേട്ടു കുലുങ്ങാത്ത
സമരാങ്കങ്ങളില്ലെന്റെ നാട്ടിൽ
അവരുടെ ബന്ധുക്കൾ കണ്ണീരൊഴുക്കാത്ത
ഭവനങ്ങളൊന്നുമില്ലെന്റെ നാട്ടിൽ
ശിവശിവ! എന്നിട്ടുമവരെക്കുറിച്ചുള്ള
കവിതകൾ പാടാൻ കവികളില്ല!

ശരിതന്നെ, പാടേണ്ട പാടേണ്ട പൂർവിക-
ചാരിതാപദാനങ്ങൾ നിങ്ങളാരും
അവരുടെ ആത്മാഭിമാനത്തിന്നാവക
കപടത താങ്ങുവാനാവുകില്ല
അവരുടെ പട്ടടത്തരിമണലെങ്കിലും
അതുമൂകഭാഷയിൽ പാടിടട്ടെ
അവിടെ കിളിർക്കുന്ന പുൽക്കൊടുത്തുമ്പുകൾ
അഭിമാനം കൊണ്ടു ഞെളിഞ്ഞിടട്ടെ
അവരുടെ രക്തത്തിലഭിമാനമുള്ളവർ
അണിനിരന്നണിനിരന്നെത്തിടട്ടെ
അതുമതി വീരരാമവരുടെയാത്മാവി-
ന്നനുപമശാന്തിയതനുഭവിക്കാൻ.

Monday 9 September 2019

അഹോ ദിവ്യ മാതേ മഹോദാര ശീലേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹേ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പ

ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും
നരൻമ്മാർക്ക് നീയേക്കീ നാരായണത്വം

ചിതൽപ്പുറ്റു പോലും ചിതാനന്ദ രൂപം
ധരിച്ചു നമിച്ചു ജഗത്താകവേ

മഹത്തായ നിൻ ദിക്ക്ജയത്തിൻ രഥത്തിൽ
പറക്കും പതാകക്ക് കൈ കൂപ്പുവാൻ

ദിഗന്തങ്ങൾ തോറും വൃതം പൂണ്ടു നിന്നു
പുരാമർത്യ രാഷ്ട്രങ്ങളത്യാദരാൽ
അഗാധങ്ങളാക്കും സമുദ്രങ്ങളാലോ
മഹൗന്നത്യമോലും ഗിരി പ്രൗഡരാലോ
തടസ്സപ്പെടാതീ ജഗത്തെങ്ങുമമ്പേ
തപോത്കൃഷ്ട് സംസ്ക്കാര സാമ്രാജ്യമെത്തി

അഹോ കഷ്ടമമ്പേ കഥാമാത്രമായി
ഭവിക്കുന്നുവോ പൂർവ്വ സൗവർണ്ണ കാലം

ദിഗന്തങ്ങൾ ഉൾക്കൊണ്ട സാമ്രാജ്യമിപ്പോൾ
ചുരുങ്ങി ചുരുങ്ങി ക്ഷയിക്കുന്നുവോ

മറഞ്ഞൂ മഹത്തായാ ഗാന്ധാര ദേശം
മറഞ്ഞൂ മഹോദാര ബ്രഹ്മ പ്രദേശം
മുറിഞ്ഞറ്റൂ വീണൂ മനോരമ്യ ലങ്ക
മഹാദേവി നിൻ കാലിലെ പൊൻ ചിലങ്ക

പൊറുക്കാവതല്ലമ്മേ സിന്ധൂ തടത്തിൽ
ജ്വലിപ്പിച്ച യാഗാഗ്നി കെട്ടൂ ശുഭേ

ഇതെന്ത് അംമ്പ പഞ്ചാബവും വംഗവും ഹാ :
പിളർന്നിട്ടു ഇമ്മട്ട് നിർവ്വീര്യ ഭാവം 

ഉണർന്നേറ്റുപോയ് കോടി കോടി സുതന്മാർ
ജയപ്പൊൻ കൊടിക്കൂറ പേറും ഭടന്മാർ
ഉയിർക്കൊണ്ടുപോയ് നിൻ ഗത പ്രൗഡി വീണ്ടുംശുഭാശിസ്സു മാത്രം ചൊരിഞ്ഞാലുമമ്പേ

അഹോ ദിവ്യ മാതേ മഹോദാര ശീലേ 
നമോസ്തും വികേഹെ മഹാ മംഗലേ

വിശാലോജ്വലം നിൻ മഹത് ഭൂതക്കാലം
സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം

Tuesday 27 August 2019

ഹേ അമരഭൂമിതന്നാത്മഗുരോ

ഹേ  അമരഭൂമിതന്നാത്മഗുരോ 
പരിപാവന  ഭഗവേ ,നമോസ്തുതേ 
ഹേ വീരവസുന്ധര  ജയകേതോ 
പരമോന്നത ധ്വജമേ ,ജയോസ്‌തുതേ 

വൈദിക  വേദികളാദിമ  നരനി -
ലുണർത്തിയ  ദൈവികജ്യോതി  നീ 
ദൈത്യഗണങ്ങളെ ദഹനം ചെയ്യും 
ദാഹക  ഭീകര ജ്വാല  നീ                                                  (ഹേ )

കർമരതർക്കനവരതം സാഥ്വിക-
പ്രേരണ നൽകുമുഷാർക്കൻ നീ 
കർമകൃതർക്കൊരതീന്ദ്രയനിർവൃതി
നൽകും സന്ധ്യാസൂര്യൻ  നീ                                        (ഹേ )

സത്യയുഗത്തിൻ   പൊൻപ്രഭ  വിതറിയ 
ശാന്തിയിനണയാ ദീപം    നീ       
കലിമൂത്തെങ്ങും   കാളിമ  മൂടവെ 
ക്രാന്തിയിൻ  തീമലയാവതും  നീ                              (ഹേ )


കല്പതരോ  തവ  തണലേറ്റാൽ  ഹാ 
നരനോ  നാരായണനാകും 
പുനരീമണ്ണിൽ  വിണ്ണിനെ  വെല്ലും 
മുനിയും  മന്നനുമുയിർ കൊള്ളും                            (ഹേ ) 


Saturday 20 July 2019

ഗുരുപൂര്‍ണിമ


നന്ദകുമാര്‍ കൈമള്‍
ആഷാഢ മാസത്തെ പൂര്‍ണിമയാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്. ഗുരുവിനോടുള്ള തന്റെ കടപ്പാട് പ്രകടിപ്പിക്കുന്നതിനുവേണ്ടി ശിഷ്യന്മാര്‍ തന്റെ ഗുരുവിന്റെ പാദപൂജ ചെയ്ത് ഗുരുദക്ഷിണ അര്‍പ്പിക്കുന്നു. ഗുരുപൂര്‍ണിമ ദിവസം ഗുരു തത്ത്വം മറ്റു ദിവസങ്ങളെക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാണ്. ഗുരുപൂര്‍ണിമയോടനുബന്ധിച്ച് പൂര്‍ണ മനസ്സോടെ സേവയും ഗുരുകാര്യത്തിനായി അര്‍പ്പണവും (ത്യാഗം) ചെയ്യുകയാണെങ്കില്‍ ഗുരുതത്ത്വത്താലുള്ള ഗുണം അധികമായി ലഭിക്കുന്നു. ഈ ദിവസം വ്യാസപൂജയും ചെയ്യുന്നു. (ഈ വര്‍ഷം ഗുരുപൂര്‍ണിമ ജൂലൈ 27-നാണ്).
സത്പുരുഷനും ഗുരുവും
ഏത് വിദ്യ പഠിക്കുന്നതിനും ഒരു അധ്യാപകന്‍ ആവശ്യമാണ്. അധ്യാത്മ വിദ്യക്കും ഇത് ബാധകമാണ്. കണക്ക്, ശാസ്ത്രം, വൈദ്യം എന്നിവ പഠിക്കുന്നതിന് അതാത് മേഖലകളില്‍ പ്രാവീണ്യമുള്ള അധ്യാപകരെ അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അധ്യാത്മം എന്ന സൂക്ഷ്മ തലത്തിലെ വിദ്യ പ്രദാനം ചെയ്യുന്ന സത്പുരുഷന്മാരെയും ഗുരുവിനെയും നമുക്ക് തിരിച്ചറിയാന്‍ സാധ്യമല്ല. അധ്യാപകന്‍, പ്രഭാഷകന്‍ ഇവരില്‍നിന്നും ഗുരു വ്യത്യസ്തനാണ്. ധര്‍മത്തിന്റെ അടിസ്ഥാനപരമായ തത്ത്വങ്ങളെ മനസ്സിലാക്കിത്തരികയും മോക്ഷപ്രാപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പ്രകാശ ചൈതന്യമാണ് ഗുരു. പഠിപ്പിക്കാന്‍ അധ്യാപകനില്ലാതെയും പഠന സൗകര്യങ്ങള്‍ ഇല്ലാതെയും ഒരു വിദ്യാര്‍ഥിക്ക് ആധുനിക ശാസ്ത്രം പഠിച്ചെടുക്കുവാന്‍ സാധിക്കുമോ? ഈ സ്ഥിതിയില്‍ ജീവിതകാലം മുഴുവനും ആ കുട്ടി വിദ്യ സമ്പാദിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും, ചിലപ്പോള്‍ ഈ ശ്രമത്തില്‍ കുട്ടിയുടെ വഴി തെറ്റുകയും ചെയ്യും. അന്ധന്മാരുടെ രാജ്യത്ത് കാഴ്ച്ചയുള്ള വ്യക്തിയാണ് അവിടത്തെ രാജാവ്. അതേപോലെ ആധ്യാത്മികപരമായി അന്ധരും അജ്ഞാനികളുമായവരുടെ രാജ്യത്ത് സൂക്ഷ്മ തലത്തിലെ അറിവുള്ള ഗുരുവിന് മാത്രം എല്ലാം കാണാനും അറിയാനുമുള്ള കഴിവുണ്ട്.
‘ഗുരു’ എന്ന വാക്കിന്റെ അര്‍ഥം
ഓരോ ദേവീ-ദേവന്മാര്‍ക്കും വ്യത്യസ്ത ചുമതലകളുണ്ട്, ഉദാ. ഗണപതി ഭഗവാന്‍ വിഘ്‌നഹര്‍ത്താവാണ്, ഹനുമാന്‍ നമ്മളെ അനിഷ്ട ശക്തികളില്‍ നിന്നും സംരക്ഷിക്കുന്നു. എപ്രകാരമാണോ രാജ്യഭരണം എളുപ്പമാകാന്‍ രാജ്യത്ത് സര്‍ക്കാറിന്റെ വ്യത്യസ്ത വിഭാഗങ്ങളുള്ളത്, അതു പോലെ തന്നെയാണ് ഇക്കാര്യവും. ലോകത്ത് ആധ്യാത്മിക പഠനത്തിലും ആധ്യാത്മിക ഉയര്‍ച്ചയിലും മേല്‍നോട്ടം വഹിക്കുന്ന വ്യക്തിയെയാണ് ഗുരു എന്ന് പറയുന്നത്. നമ്മുടെ അധ്യാത്മിക നില, ജ്ഞാനം ഗ്രഹിക്കാനുള്ള കഴിവ്, മുതലായവ മനസ്സിലാക്കി ഗുരു നമ്മളെ അടുത്ത പടിയിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗദര്‍ശനം നല്‍കുന്നു.
‘ഗുരു’ എന്ന വാക്ക് സംസ്‌കൃതത്തിലെ ‘ഗു’, ‘രു’, എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് ഉണ്ടായത്. ‘ഗു’ എന്നാല്‍ ‘അജ്ഞാന രൂപത്തിലുള്ള അന്ധകാരം;’ ‘രു’ എന്നാല്‍ ‘ജ്ഞാന രൂപിയായ പ്രകാശം’. ‘ഗുരു’ എന്നാല്‍ ‘അന്ധകാര രൂപിയായ അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാന രൂപിയായ പ്രകാശം പടര്‍ത്തുന്നവന്‍.’ ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും നല്‍കുന്നു.
മനുഷ്യരൂപത്തിലെ ഗുരുവിന്റെ ആവശ്യം
നമ്മള്‍ ഓരോരുത്തരും അധ്യാപകന്‍, ഡോക്ടര്‍, വക്കീല്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും നമുക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമാണ്; എന്നാല്‍ ജനന-മരണ ചക്രത്തില്‍ നിന്നും മോചനം നല്‍കുന്ന ഗുരുവിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ടാകുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും അസാധ്യമാണ്.
ഗുരു നമ്മളെ കഴിഞ്ഞു പോയ സംഭവങ്ങളിലൂടെ, പുസത്കങ്ങളിലൂടെ, കൂടെയുള്ള സുഹൃത്തകള്‍, ബന്ധുക്കള്‍, കുടുംബാംഗങ്ങള്‍ മുതലായവരിലൂടെ പഠിപ്പിക്കുന്നു. ഗുരുവിന്റെയും ശിഷ്യന്റെയും പരസ്പര ബന്ധം തികച്ചും നിര്‍മ്മലവും നിരപേക്ഷവുമാണ്. തന്റെ ശിഷ്യന്‍ തന്നേക്കാള്‍ ഉന്നതനാകണമെന്ന് ഓരോ യഥാര്‍ഥ ഗുരുവും ആഗ്രഹിക്കുന്നു. അതനുസരിച്ച് വഴി കാട്ടുകയും ചെയ്യുന്നു.
ഗുരു സര്‍വവ്യാപിയാണ്. ആയതിനാല്‍ പ്രത്യക്ഷത്തില്‍ ശിഷ്യന്റെ കൂടെ അല്ലെങ്കിലും ഗുരുവിന് ശിഷ്യനെ സംരക്ഷിക്കാന്‍ സാധിക്കുന്നു. തീവ്രമായ ദുരിതങ്ങള്‍ ഗുരുകൃപ കൊണ്ട് മാത്രം മാറി കിട്ടുന്നു.
മേഘം എല്ലായിടത്തും തുല്യമായി മഴ വര്‍ഷിക്കുമ്പോള്‍ താഴ്ന്നു കിടക്കുന്ന കുഴികളില്‍ ജലം നിറയുകയും ഉയര്‍ന്ന പര്‍വത പ്രദേശങ്ങള്‍ വരണ്ടിരിക്കുകയും ചെയ്യുന്നു. അതു പോലെ സന്യാസിമാരും ഗുരുവും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നില്ല. ഏതൊരു വ്യക്തിയാണോ ആധ്യാത്മ ശാസ്ത്രം പഠിക്കണം, ഉന്നതിയുണ്ടാകണം എന്ന നിര്‍മലമായ ആഗ്രഹത്തോടെ ഇരിക്കുന്നത്, അയാള്‍ മേല്‍പ്പറഞ്ഞ കുഴിയെ പോലെയാണ്. ഇത്തരക്കാര്‍ക്ക് ഗുരുകൃപ നേടുവാനും അത് നിലനിര്‍ത്തുവാനും കഴിയുന്നു.
സര്‍വവ്യാപിയായ ഗുരുവിന് ഓരോ ശിഷ്യനും അടുത്ത നിലയില്‍ എന്താണ് ചെയ്യേണ്ടത് എന്ന ഉള്‍വിളി ഉണ്ടാകുകയും അതനുസരിച്ച് ഓരോ ശിഷ്യനും വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ നമ്മളില്‍ ശിഷ്യനാകുന്നതിനുവേണ്ടി എന്തെല്ലാം ഗുണങ്ങളാണോ ആവശ്യമായിട്ടുള്ളത്, അവ നേടുവാന്‍ വേണ്ടി നിരന്തരം പ്രയത്‌നിക്കേണ്ടതാണ്.
സത്പുരുഷന്മാര്‍ മോക്ഷ മാര്‍ഗം കാണിച്ചു കൊടുക്കുന്നു. സദ്ഗുരു മോക്ഷ കവാടത്തിന്റെ താക്കോല്‍ ശിഷ്യന് നല്‍കുന്നു.
ഗുരുകൃപാ ഹി കേവലം ശിഷ്യ പരമ മംഗളം