Sunday 19 February 2012

ഇന്ന് മഹാശിവരാത്രി







ആരോഗ്യം, ഉത്തമപത്നി, ഉത്തമകുലത്തില്‍ ജനനം തുടങ്ങി മരണാനന്തര സദ്ഗതി ഇവയ്ക്കൊക്കെ ശിവപൂജ ഉത്തമം തന്നെ. ശിവരാത്രി വ്രതം ശിവപൂജയ്ക്കേറ്റവും ശ്രേഷ്ഠവുമാണ്‌. സോമവാരവും അമാവാസിയുമൊത്തുവന്നാല്‍ അത്‌ മൂന്നുകോടി ശിവരാത്രിക്ക്‌ തുല്യമാണ്‌. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി സംബന്ധം വന്നാല്‍ ആദ്യത്തേത്‌ എടുക്കണം. ശ്രയോദശിസംബന്ധമുള്ള ശിവരാത്രി ഉത്തമമാണ്‌.

പാലാഴി മഥനം നടത്തുമ്പോള്‍ ഉണ്ടായ ഹലാഹലവിഷം ലോകരക്ഷയ്ക്കായി ശ്രീമഹാദേവന്‍ പാനം ചെയ്തു. ആ വിഷം ഭഗവാന്‌ ബാധിക്കാതിരിക്കാന്‍ ഏവരും ഉറങ്ങാതെ വ്രതമനുഷ്ഠിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. പരമശിവന്‍ വിഷം പാനം ചെയ്ത്‌ രാത്രിയാണ്‌ ശിവരാത്രിയായി ആഘോഷിക്കുന്നത്‌. ഈ ദിവസംവ്രതമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചത്‌ ഭഗവാന്‍ തന്നെയാണെന്ന്‌ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. മറ്റ്‌ വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ മറ്റ്‌ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്ന്‌ പറയപ്പെടുന്നു. ശിവരാത്രി നാളില്‍ ത്രയോദശിദിവസം ഒരു നേരമേ ആഹാരം കഴിക്കാവൂ. ബ്രഹ്മമുഹൂര്‍ത്തത്തില്‍, എഴുന്നേല്‍ക്കണം. പിന്നീട്‌ കുളികഴിഞ്ഞ്‌ ഭസ്മം, രുദ്രാക്ഷധാരണം കഴിഞ്ഞ്‌ ശിവസ്തുതി ചെയ്യണം. പകല്‍ മുഴുവന്‍ ഉപവാസവും. ശിവപുരാണപാരായണവും പറ്റുമെങ്കില്‍ ആ ദിവസം മുഴുവന്‍ ശിവക്ഷേത്രങ്ങളില്‍ തന്നെ കഴിക്കുകയും സായംസന്ധ്യയ്ക്ക്‌ വീണ്ടും കുളിച്ച്‌ ശിവപൂജ ചെയ്ത്‌ രാത്രി ഉറക്കമൊഴിക്കുകയും വേണം. പിറ്റേന്ന്‌ ശിവപൂജ, ദാനം മുതലായവയ്ക്കുശേഷം പാരണ കഴിക്കാം.

ദേവാധിദേവനായ ശിവഭഗവാനെ രുദ്രന്‍ എന്നാണ്‌ യജുര്‍വേദത്തില്‍ വിശേഷിപ്പിക്കുന്നത്‌. ശിവന്‌ നിരവധി പേരുകള്‍ ഉണ്ടെങ്കിലും പൗരാണികനാമം രുദ്രന്‍ എന്നാണ്‌. പ്രണവസ്വരൂപമായ പരമാത്മചൈതന്യം പ്രകൃതിയും പുരുഷനുമായി പിരിഞ്ഞു എന്നും അതില്‍ പുരുഷരൂപംപിരിഞ്ഞ്‌ ഏകാദശ രുദ്രന്മാര്‍ ഉണ്ടായി എന്നും യജുര്‍വേദത്തില്‍ കാണുന്നു. വിഷ്ണു ദേവനുള്‍പ്പെടെ മറ്റ്‌ ദേവതാസങ്കല്‍പങ്ങള്‍ പ്രചാരമാകുന്നതിന്‌ മുന്‍പ്‌ പ്രകൃതി പ്രതിഭാസങ്ങളായി ഇടിമിന്നലിനേയും പ്രകൃതിക്ഷോഭത്തെയും ഈശ്വരനായി ആരാധിച്ചിരുന്ന ഗോത്രസംസ്കൃതികാലത്തും രുദ്രന്‍ എന്നപേരില്‍ ആദിദേവനായി ശിവഭാഗവാന്‌ സ്ഥാനമുണ്ടായിരുന്നു. 
രോദിപ്പിക്കുന്നതിനാല്‍ (ദുഷ്ടരെ കരയിപ്പിക്കുന്നതിനാല്‍) രുദ്രന്‍ എന്നപേരുണ്ടായെന്ന്‌ അഗ്നിപുരാണം പറയുമ്പോള്‍ ശിവപുരാണം പറയുന്നത്‌ ദുഃഖം അലിയിച്ച്‌ ഇല്ലാതാക്കുന്നവന്‍ ആരോ ആ പരമകാരുണ്യവാനായ ശിവ ഭഗവാനെ, രുദ്രന്‍ എന്നുവിളിക്കുന്നു. എന്നും ദുഃഖത്തിന്‌ കാരണമായ അജ്ഞാനത്തെ നശിപ്പിക്കുന്നവന്‍ രുദ്രന്‍ എന്നും അര്‍ത്ഥം കാണുന്നു. കലിയുഗത്തില്‍ ദോഷങ്ങളെ കളഞ്ഞ്‌ പരിശുദ്ധമാക്കുന്നത്‌ മഹാദേവന്‌ നമസ്കാരവും ധ്യാനവുമാണെന്ന്‌ കൂര്‍മ്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്‌. മഹാനായ ദേവനാണ്‌ മഹാദേവന്‍ അദ്ദേഹത്തെ ഈശ്വരന്മാരുടെ മഹേശ്വരനായും ദേവതകളുടെ പരമദൈവമായും കാണുന്നുവെന്ന്‌ ശ്രുതി. കലിയുഗത്തില്‍ കലിദോഷശമനത്തിന്‌ ഭക്തിയോടെ ശിവനെ ഉപാസിച്ചാല്‍ മതിയാക്കുന്നതാണ്‌. ശിവനാമമാഹാത്മ്യവും ശ്രുതി സ്മൃതികളില്‍ പ്രസിദ്ധമായി കാണുന്നുണ്ട്‌. ‘ശിവ’യെന്ന രണ്ടക്ഷരം ഒരു പ്രാവശ്യം ഉച്ചരിച്ചാല്‍ മനുഷ്യരുടെ പാപം പെട്ടെന്ന്‌ നശിച്ചുപോകുന്നു. അതുകൊണ്ടാണ്‌ ശിവമാഹാത്മ്യത്തെയും ശിവനാമം ചേര്‍ന്നപഞ്ചാക്ഷരത്തെയും ശിവാഗമജ്ഞന്മാര്‍ ജീവരത്നമെന്ന്‌ വ്യഹരിച്ചുവരുന്നത്‌.

ശ്രീപരമേശ്വരനെ ഭക്തിയോകുകൂടി ഹൃദയത്തില്‍ സാക്ഷാത്കരിക്കുന്നവര്‍ക്ക്‌ ശാശ്വതമായ സിദ്ധിയുണ്ടാകുന്നു. മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്നില്ല എന്നുശ്രുതി. എല്ലാ ശ്രേയസ്സുറ്റവര്‍ക്കും ഈ ശിവനാമം കാരണഭൂതമാകുന്നു. സകലഭൂതങ്ങളുടെയും നാഥനും ഈശ്വരന്മാരുടെ ഈശ്വരനുമാകുന്നു ശിവന്‍ എന്ന്‌ മഹാഭാരതവചനം.
സത്വ-രജോ-തമോ ഗുണങ്ങളില്‍ തമോഗുണവാനാണ്‌ ശിവന്‍. എങ്കിലും ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ്‌. ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ നിശ്ചമായും അഭീഷ്ടസിദ്ധിയും ഉണ്ടാകും. ശൈവഭസ്മത്തിന്റെ മാഹാത്മ്യത്താല്‍ മഹാവിഷ്ണുപോലും ശിവഭക്തനായി പരിണമിച്ചതായി പത്മപുരാണത്തില്‍ പറയുന്നു. ശിവാരാധനയില്‍ ശിവലിംഗത്തിന്റെ മാഹാത്മ്യം ഇപ്രകാരം പറയുന്നു. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ മൂന്ന്‌ ശക്തിവിശേഷങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു. ശിവലിംഗത്തിന്റെ ആധാരപീഠമാണ്‌ ബ്രഹ്മാവ്‌. മദ്ധ്യഭാഗം വിഷ്ണു, മുകള്‍ ഭാഗം ശിവന്‍. സൃഷ്ടിസ്ഥിതി സംഹാരം എന്നീ മൂന്നുഭാവങ്ങളും ഒന്നിച്ച്‌ സമ്മേളിക്കുന്ന മനോഹരസങ്കല്‍പമാണ്‌ ശിവലിംഗം. 

No comments:

Post a Comment