Sunday 24 February 2013

പ്രകൃതിയും ജീവിതപാഠവും


ഒരിക്കല്‍ ഒരു അവധൂതസന്യാസിയോട് ഒരാള്‍ ചോദിച്ചു :


''മഹാത്മന്‍ ! അങ്ങ് എങ്ങനെയാണ് യാതൊരു അല്ലലുമില്ലാതെ ഈ വിധം പരമാനന്ദമായി സഞ്ചരിക്കുന്നത് ?''

അതുകേട്ട് അവധൂതസന്യാസി പറഞ്ഞു :


''ഞാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോന്നിലും നിന്ന് പാഠം പഠിച്ച് ജീവിക്കാന്‍ ശ്രമിക്കുന്നു ''.


''അതെന്തോക്കെയാണ് ?'' മറ്റെയാള്‍ ചോദിച്ചു . അവധൂതന്‍ മറുപടി പറഞ്ഞു :


''ഭൂമിയില്‍നിന്നാണ് ഞാന്‍ ക്ഷമ പഠിച്ചത് .ആളുകള്‍ എത്രതന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതിഷേധവും ഇല്ലാത്തതാണ് ഭൂമി . അതുപോലെ അന്യരുടെ ശകാരവും നിന്ദയും ഒന്നും കണക്കാക്കാതെ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കണ്ട് ജീവിക്കുന്നു .


വൃക്ഷത്തില്‍ നിന്നാണ് ഞാന്‍ പരോപകാരത്തിന്‍റെ പാഠം പഠിച്ചത് .അവ സ്വാര്‍ത്ഥചിന്ത ഏതുമില്ലാതെ പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവര്‍ക്കായി നല്‍കികൊണ്ടേയിരിക്കുന്നു .


മുക്കുവനില്‍നിന്നാണ് ഞാന്‍ ധ്യാനം പഠിച്ചത് . അവന്‍ ചൂണ്ടയിട്ടിരിക്കുമ്പോള്‍ അടുത്ത് നടക്കുന്ന മറ്റൊന്നിലും അവന്‍റെ  ശ്രദ്ധഎത്തുന്നില്ല .ചൂണ്ടയില്‍ മത്സ്യം കൊത്തുന്നതും ശ്രദ്ധിച്ചാണ് അവന്‍റെ  യിരിപ്പ് .അതുപോലെ ഏകാഗ്രത ഉണ്ടാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് .


മാംസക്കഷണം കൊത്തിപ്പറക്കുന്ന പരുന്തില്‍നിന്നാണ് ഞാന്‍ ആഗ്രഹമാണ് എല്ലാആപത്തുകള്‍ക്കും കാരണമെന്ന് ഞാന്‍ പഠിച്ചത് .പരുന്ത് മാംസക്കഷണം കൊണ്ട് പറക്കുമ്പോള്‍ ധാരാളം കാക്കകള്‍ അതിന്‍റെ  പിറകെ ചെന്ന് ശല്യം ചെയ്യുന്നു .മാംസക്കഷണം ഉപേക്ഷിച്ചാലോ കാക്കകളെല്ലാം പരുന്തിനെ ഉപേക്ഷിച്ച് മാംസകഷണത്തിന്‍റെ  പുറകെപോകുന്നു .  

ഒന്നും സ്വന്തമായി ശേഖരിച്ചുവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഞാന്‍ പഠിച്ചത് തേനീച്ചകളില്‍നിന്നാണ് . തേനീച്ചകള്‍ വളരേ പണിപ്പെട്ട് തേന്‍ ശേഖരിച്ചുവക്കുന്നു .എന്നാല്‍ അതെല്ലാം മറ്റുള്ളവര്‍ കൊണ്ടുപോകുകയും ചെയ്യുന്നു .

യാദൃശ്ചികമായി ലഭിക്കുന്ന ലാഭങ്ങളില്‍ സന്തുഷ്ടനാകണമെന്ന് ഞാന്‍ പഠിച്ചത് പെരുബാബില്‍ നിന്നാണ് .പെരുബാബാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിഞ്ഞ് ദിവസവും ശാന്തമായി കിടക്കുന്നു .

                          കടലില്‍  നിന്നാണ്   ഞാന്‍  എപ്പോഴും അക്ഷോഭ്യനായിരിക്കണമെന്ന്  പഠിച്ചത് .എത്ര തന്നെ പുഴകള്‍ വന്നുചെര്‍ന്നാലും കര കവിയുകയോ വറ്റുകയോ ചെയ്യാത്തതാണ് കടലിന്‍റെ  പ്രകൃതി .അവയെല്ലാം ഒരര്‍ത്ഥത്തില്‍ എന്‍റെ  ഗുരുക്കന്മാര്‍ തന്നെ . 


ഗുണപാഠം : പ്രകൃതിയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ ഗുരു 




No comments:

Post a Comment