Sunday 16 September 2012

അക്ഷയപാത്രം



മഹാഭാരതം ആരണ്യപർവത്തിലെ ഒരു കഥയനുസരിച്ച്, സൂര്യൻ പാണ്ഡവർക്ക് അവരുടെ വനവാസകാലത്തു സമ്മാനിച്ച പാത്രമാണു അക്ഷയപാത്രം. പാഞ്ചാലിയുടെ ഭക്ഷണം കഴിയുന്നതുവരെ ദിവസവും അവർ ആഗ്രഹിക്കുന്ന ഭക്ഷണസാധനങ്ങൾ അതിൽനിന്നും ലഭിച്ചിരുന്നു.

കൗരവരോടു ചൂതിൽ തോറ്റ് വനവാസത്തിനു പുറപ്പെട്ട പാണ്ഡവരെ നിരവധി ബ്രാഹ്മണർ അനുഗമിച്ചു. അവർക്കു ഭക്ഷണം നല്കാൻ വഴികാണാതെ വിഷമിച്ച ധർമപുത്രർ‍ ‍ധൗമ്യമഹർഷിയുടെ ഉപദേശപ്രകാരം സൂര്യനെ തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തി. സൂര്യൻ

അഭീഷ്ടമെന്താണ് നിനക്കതൊക്കെക്കൈവരും പരം

ഞാനന്നം നല്കീടുമേഴുമഞ്ചു വർഷത്തിലേക്കുതേ

ഇച്ചെമ്പുപാത്രം കൈക്കൊൾക ഞാൻ തന്നതു നരാധിപ,

പാഞ്ചാലിയിതിലെ ചോറുണ്ണുംവരേയ്ക്കും ദൃഢവ്വത,

ഫലമൂലം ശാകമാംസം മടപ്പള്ളിയിൽവച്ചവ

ചതുർവിധാന്നങ്ങളുമങ്ങൊടുങ്ങാതേന്തി വന്നിടും

പതിന്നാലാമാണ്ടു പിന്നെ രാജ്യം നേടീടുമേ ഭവാൻ' 


എന്ന് ആശീർവദിച്ച് ധർമപുത്രർക്ക് പാത്രം ദാനം ചെയ്തു.

ഈ ദിവ്യപാത്രലബ്ധിയിൽ പാണ്ഡവരോട് അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ ആപത്തിൽ ചാടിക്കാൻ വേണ്ടി, 'പാഞ്ചാലി ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ ചെന്ന് ഭിക്ഷ ചോദിക്കണം' എന്ന നിർദേശത്തോടെ ദുർവാസാവിനെ അവരുടെ അടുക്കലേക്കു പറഞ്ഞയച്ചു. മഹർഷിയെയും ശിഷ്യൻമാരെയും സത്ക്കരിക്കാൻ നിർവാഹമില്ലാതായ പാഞ്ചാലി, രക്ഷയ്ക്കായി ശ്രീകൃഷ്ണനെ ധ്യാനിച്ചു. ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടതു തനിക്ക് വിശപ്പിന് എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. പാഞ്ചാലി കൂടുതൽ വിഷമിച്ചു. ശ്രീകൃഷ്ണൻ അക്ഷയപാത്രം പരിശോധിച്ചതിൽ ഒരു ചീരയില കണ്ടുകിട്ടി. അതെടുത്ത് അദ്ദേഹം ഭക്ഷിച്ചു വിശപ്പടക്കി. അതോടെ, സ്നാനകർമത്തിനായി പോയിരുന്ന ദുർവാസസ്പ്രഭൃതികൾക്കു വയർനിറഞ്ഞു സംപൂർണ തൃപ്തി ലഭിച്ചു. ജ്ഞാനചക്ഷുസ്സുകൊണ്ടു യാഥാർഥ്യം ഗ്രഹിച്ച മഹർഷി പാണ്ഡവരെ അനുഗ്രഹിക്കയും കൗരവരെ ശപിക്കയും ചെയ്തു

No comments:

Post a Comment